ശനിയാഴ്‌ച, മേയ് 12, 2007


മൂന്നാര്‍: very smart
-----------------
ദൈവത്തിന്‍ സ്വന്തം നാടിനെ വളരെ നിഷ്ടൂരമായി കീറിമുറിച്ച് വീതം വെച്ച ഭീകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്കെതിരെ ബഹു:മുഖ്യമന്ത്രി കൈകൊണ്ട നടപടി തികച്ചും സ്വാഗതാര്‍ഹം.കയ്യേറ്റങ്ങള്‍ക്കെതിരെ ഇത്രയും ശക്തമായ ഒരു നടപടി ഉണ്ടാകുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വഴിപ്പെടാതെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ഭരണാധിപനെയാണ് കേരളജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് കുടിയേറിയ സഹ-സംഘടനയുടെ ഓഫീസിനെതിരെയും മുഖം നോക്കാതെ നടപടിയെടുത്തത്. പാവങ്ങളെ മാത്രം കുടിയൊഴിപ്പിക്കുന്നത് കണ്ടു പഴകിയ കേരള ജനത മൂന്നാറില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് കണ്ടത്. വമ്പന്‍മാരുടെ റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തിക്കൊണ്ടായിരുന്നു തുടക്കം തന്നെ. വിശ്വസ്തരായ ഉദ്യോഗസ്തരുടെ(ത്രീ മെന്‍ ആര്‍മി എന്ന് പത്ര മാധ്യമങ്ങള്‍) നേത്രുത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഒരു വര്‍ഷം ഇഴഞ്ഞുനീക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് മൂന്നാര്‍ ഓപറേഷനും സ്മാര്‍ട്ട് സിറ്റിയും എടുത്ത് പറയത്തക്ക നേട്ടങ്ങളായത് ചെറിയ ഒരു ആശ്വാസം തന്നെ. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍ നേട്ടമല്ല, മറിച്ച് ജനസമ്മതനായ ഒരു മുഖ്യമന്ത്രിയുടെ നേട്ടമാണെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത് പോലെ ഈയുള്ളവനും വിശ്വസിക്കുന്നു.
ഭാവിയില്‍ കുടിയേറ്റങ്ങള്‍ എങ്ങനെ തടയാനാകും.?
----------------------------------------------------------
ഭീകരമായ കുടിയേറ്റങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മൂന്നാറില്‍ മാത്രം
ഒതുങ്ങുന്നില്ല. ഒരു കാര്യം എന്തായാലൂം വ്യക്തം..നിലവിലുള്ള സര്‍ക്കാര്‍ ഭൂമി ശരിയായ രീതിയില്‍ അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാനുള്ള ശ്രമം മാറിവരുന്ന സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടില്ല എന്നുവേണം നമ്മള്‍ മനസ്സിലാക്കാന്‍.മൂന്നാറിലെ റിസോര്‍ട്ടുകള്‍ മിക്കതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ടവയാണ്. പ്രസ്തുത പ്രദേശത്തേക്ക് സര്‍ക്കാരിന്‍റ നോട്ടം എത്തിയിട്ട് വര്‍ഷങ്ങളോളമായി എന്നര്‍തം. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്തര്‍ മനപ്പൂര്‍വ്വം കണ്ണു ചിമ്മിയതാണോ?
ഒരു മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ നമ്മുടെ നാടിനെ കുടിയേറ്റ ഭീമന്മാരില്‍ നിന്നും രക്ഷിക്കാനാവില്ല. ഓരോ പ്രദേശത്തേയും താലൂക്ക്-വില്ലേജ് ഉദ്യോഗസ്തര്‍ അവരുടെ കീഴിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണവും പരിചരണവും നടത്തേണ്ടതുണ്ട്. അഴിമതിയുടെയും കൈക്കൂലിയുടെയും കറ പുരളാത്ത ആത്മാര്‍ത്തതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ. ‍